Saturday, June 18, 2011

.പത്രക്കാര്‍ക്കെന്താ...








മലയാള മാധ്യമ രംഗം ലോകത്തിലാകമാനം ജനാതിപത്യസംവിധാനത്തിന്് മാതൃകയാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്തുകൊണ്ടെന്നാല്‍ സമൂഹത്തിന്റെ താഴേതട്ടുവരേ അതിനുളള അതിരില്ലാത്ത സ്വാധീനം തന്നെയാണ്. പത്രങ്ങളായാലും ചാനലുകളായാലും മാസികകളായാലും പ്രാദേശികവിഷയങ്ങളില്‍ഇടപെടാന്‍ കാണിക്കുന്ന സന്ധിയില്ലാത്ത ആത്മാര്‍ത്ഥ അവയേ സാധാരണക്കാരില്‍ ഒരാളാക്കി മാററുന്നു.രാക്ഷ്രട്രീയസാമൂഹിക ഭരണരംഗങ്ങളില്‍ ഒരു തിരുത്തല്‍ ശക്തി തന്നെയാണത്. എന്നാല്‍ സമകാലികമായ സംഭവങ്ങള്‍ അതിനൊരു പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ടോ ?

വായനക്കാരേയും കാഴ്ചക്കാരേയും കൂട്ടാനുളള മത്സരത്തിനിടയില്‍ സ്വന്തംവ്യക്തിത്വം പലപ്പോഴും മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെടുന്നില്ലേ എന്നു സംശയം. രാഷ്ട്രീയക്കാരുടെ കൊളളിവാക്കുകളും കൈയ്യൂക്കും വേടിച്ചു കെട്ടുകയും അതേ സമയം അവരുടെ ചീഞ്ഞ പ്രസ്താവനകളും കഥയില്ലാത്ത പ്രസ്താവനകളും ഉയര്‍ത്തികാട്ടുകയും ചെയ്യും. മാധ്യമങ്ങള്‍ ഒറ്റകെട്ടായി ബഹിഷ്കരണമാര്‍ഗ്ഗം സ്വീകരിച്ചാല്‍ ഒരു പരിധി വരേ തകരാവുന്നതെയുളളു കൂടുതല്‍ പേരുടെയും തുടര്‍ കരിയര്‍. എന്നാല്‍ മാധ്യമങ്ങള്‍ ഇത്തിരി തലകുനിക്കുന്ന സമീപനമാണ് പലപ്പോഴും സ്വീകരിച്ചു പോരുന്നത്.സിനിമ രംഗത്തായാലും വിളിക്കപ്പെടാത്ത ചടങ്ങുകളില്‍ അതിഥിയായെത്തി ഇളിഭ്യരാകണ്ടവരാണോ മാധ്യമ പ്രവര്‍ത്തകര്‍. ഈയടുത്ത കാലത്തു നടന്ന യുവ സ്വയം പ്രഖ്യാപിതസൂപ്പര്‍ താരത്തിന്റെ വിവാഹമാണ് രംഗം. വിവാഹമെന്നത് ഒരാളുടെ വ്യക്തിപരമായ പ്രശ്നമാണ്. അത് ഏതു രീതിയില്‍ നടത്തണമെന്നത് അയാളുടെ ഇഷ്ടമാണ്. ബഹളങ്ങളൊഴിഞ്ഞ ഒരു ചടങ്ങായിരിക്കാം അദ്ദേഹത്തിന്റ മനസ്സില്‍. എന്നാല്‍ വിവരം അറിഞ്ഞ് മാധ്യമപട അവിടെ പാഞ്ഞെത്തുന്നു. ഇസഡ് കാററഗറി സെക്യൂരിറ്റിക്കാര്‍ അവരേ ഗേററിനു പുറത്തേക്കു തളളുന്നു. മണിക്കൂറുകള്‍ ഗേറ്റിങ്കല്‍ പാലക്കാടന്‍ വെയില്‍ പാര്‍ത്തശേഷം ക്ഷീണിച്ചു കുഴഞ്ഞ പത്രക്കാരോട് മാതൃനടിയുടെ പരിഹാസം 'നിങ്ങളെ ആരാ ഇവിടേയ്ക്ക് ക്ഷണിച്ചതെന്ന് '' - ന്യായമായ ചോദ്യം.

എങ്കിലും മാധ്യമസുഹൃത്തുക്കളേ , നിങ്ങള്‍ക്കിതിന്റെ വല്ല ആവശ്യവും ഉണ്ടോ ഏതു വായനക്കാരനെ തൃപ്തിപ്പെടുത്താനാണ് നിങ്ങളിങ്ങനെ ബുദ്ധിമുട്ടുന്നത് സമൂഹത്തിലേ പൊങ്ങച്ചസംസ്കാരത്തോടുകാണിക്കുന്ന ഈ നിലമറക്കുന്ന നിലപാട് മോശമല്ലേ.. അഭിനയത്തിന്റെ കാര്യത്തില്‍ നാളിതുവരേ യാതൊരു ചലനവും സൃഷ്ടിക്കാത്ത ഈ യുവതാരത്തെ മാധ്യമങ്ങള്‍ തന്നെയല്ലേ യുവത്വത്തിന്റെ റോള്‍ മോഡല്‍ ആക്കിയത്. വച്ചുകെട്ടികൊടുത്ത പ്രതിച്ച്ഛായയില്‍ വിരാജിക്കുന്ന ഇത്തരം രൂപങ്ങള്‍ക്ക് മലയാളി യുവത്വത്തിന്റെ പ്രതിരൂപമാകുവാന്‍ കഴിയുമോ.അര്‍ഹിക്കേണ്ട പ്രാധാന്യം നല്‍കേണ്ട എത്രയോ പേരേ തഴഞ്ഞാണ് മാധ്യമങ്ങള്‍ ഇത്തരം വേഷം കെട്ടലുകള്‍ക്ക് വളം വച്ചു കൊടുത്തത്.

ഇത്തരം പ്രവണതകളുടെ ഏറ്റവും മോശമായ അവസ്ഥയെന്നത് സമൂഹത്തില്‍ പടര്‍ന്നു പിടിക്കാവുന്ന ചില തെറ്റായ വിശ്വാസങ്ങളാണ്. സാധാരണക്കാരന്‍ മുഖം ചുളിയ്ക്കുന്ന പല വൃത്തികേടുകളും മാധ്യമങ്ങള്‍ വഴി ഇവിടെ അപനിര്‍മ്മിതിക്ക് വിധേയമാക്കപ്പെടുകയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിലെ മധ്യവയസ്സിലേക്കു കടന്നുകൊണ്ടിരുന്ന യുവ ഗായകന്‍ ഒരു സുപ്രഭാതത്തില്‍ വിവാഹിതനായി. മലയാളത്തിലെ ഒരു വനിതാമാസിക തൊട്ടടുത്ത ആഴ്ച അദ്ദേഹത്തിന്റയും ഭാര്യയുടേയും പ്രണയവിശേഷങ്ങളെ ആദര്‍ശപ്രണയത്തിന്റെ ഉത്തുംഗശൃംഗങ്ങളിലേയ്ക്ക് ഉയര്‍ത്തി സചിത്ര ലേഖനം തന്നെ വിരിയിച്ചു. എന്നാല്‍ അതില്‍ ഇല്ലാതെ പോയത് ഒന്നു മാത്രം- വധുവിന് പ്രായപൂര്‍ത്തിയായമകളും ഭര്‍ത്താവുമുണ്ടെന്ന വസ്തുത മാത്രം- അവര്‍ക്കുമുണ്ടൊരു അഭിമാനത്തിന്റെ ലോകമെന്നത് എന്തേ മറന്നു പോകുന്നു. അടുത്തിടെ ഒരു ചാനലില്‍ മലയാളത്തിന്റെ ഒരു ആക്ഷന്‍ നായികയുടെ അഭിമുഖം വന്നു. അഭിമുഖകാരന്‍ ബഹുമാനപുരസ്സരം മേല്‍പടി നായികയേ ഉണ്ണിയാര്‍ച്ച എന്നു തിലകം ചാര്‍ത്തി. പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ് ഭര്‍ത്താവായ നടന് മറ്റൊരുഭാര്യയും കുട്ടികളുമുണ്ടായിരുന്നുവെന്ന വസ്തുത. അതിനേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും ഏവര്‍ക്കും സുപരിചിതം. എന്നിട്ടും ഇത്തരം ബന്ധങ്ങളെ കസേരയിട്ട് സ്വീകാര്യതയുടെ പൂമുഖത്തിരുത്തുമ്പോള്‍ അതില്‍ ഇരകളാക്കപ്പെട്ടവരുടെ ജീവിതമെഭ്കിതുമറിയണ്ടേ... നട്ടപാതിരാത്രിയില്‍ മഞ്ചേരിയില്‍ അവിഹിത വിഷയത്തില്‍നാട്ടുകാര്‍ പെരുമാറിയ രാഷ്ട്രീയനേതാവിനിനും ചിലര്‍ രക്തസാക്ഷി പരിവേഷം നല്‍കുവാന്‍ ശ്രമിക്കുന്നത് കണ്ടു.

യുവതാരത്തോട്- നിങ്ങള്‍ വിവാഹം കഴിക്കുന്നുണ്ടെന്ന വാര്‍ത്തകൊണ്ട് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ഇവിടെ എന്തെങ്കിലും വിപ്ളവം നടക്കുമെന്നു കരുതിയെങ്കില്‍ അത് നിങ്ങളുടെ ആത്മ രതി മാത്രമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി എന്‍ഡോ സള്‍ഫാന്‍ പ്രശ്നത്തില്‍ നിരാഹാരം കിടക്കുന്നത് ലോകം മുഴുവന്‍വീക്ഷിക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ ഈ നാടകത്തിനൊന്നും മുഖം കൊടുക്കുവാന്‍ പ്രബുദ്ധനായ മലയാളിയേ കിട്ടില്ല.

മാധ്യമങ്ങളോട്- പ്ളീസ്..ഇനിയെങ്കിലും അറിയുക..ഇത്തരം കാര്യങ്ങളൊന്നുമല്ല മലയാളിക്കാവശ്യം.അത് അറിയാന്‍ താല്പര്യമുളളത് സമൂഹത്തിലേ ചില വരേണ്യവര്‍ഗ്ഗ പൊങ്ങച്ച സഞ്ചികള്‍ക്കു മാത്രമാണ്. മലയാളിക്കാവശ്യം നട്ടെല്ലു വളയാത്ത പത്ര പ്രവര്‍ത്തനമാണ്..മറിച്ചാണെങ്കില്‍ ഇനിയും കേള്‍ക്കേണ്ടി വരും..പത്രക്കാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യമെന്ന ചോദ്യം..അതിനിട വരുത്താതിരിക്കട്ടേ...

സുമേഷ് കുമാര്‍ എസ് എസ്