Wednesday, February 4, 2009

മന്ത്രി ശ്രീമതിയും ജി. സുധാകരനും നേര്‍ക്കുനേര്‍: ശ്രീമതിയുടെ ഇടപെടല്‍ തടയാന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പ്‌

മന്ത്രി ശ്രീമതിയും ജി. സുധാകരനും നേര്‍ക്കുനേര്‍: ശ്രീമതിയുടെ ഇടപെടല്‍ തടയാന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പ്‌

തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയും സഹകരണമന്ത്രി ജി. സുധാകരനും നേര്‍ക്കുനേര്‍. പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രി ജില്ലാ മാതൃകാശുപത്രിയാക്കാനുള്ള പത്തു കോടിയുടെ നിധിയിലേക്കു പേരൂര്‍ക്കട സഹകരണ ബാങ്കില്‍നിന്ന്‌ ഒരു കോടി രൂപ സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട്‌ സഹകരണമന്ത്രി അറിയാതെ ആരോഗ്യവകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ വിവാദമായി.

താനറിയാതെ തന്റെ വകുപ്പില്‍ ആരോഗ്യമന്ത്രി ഇടപെട്ടതിനെതിരേ രൂക്ഷമായ ഭാഷയില്‍ സഹകരണമന്ത്രി ജി. സുധാകരന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പു നല്‍കി.

പ്രശ്‌നം ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കു വരും.

മന്ത്രി പി.കെ.ശ്രീമതിയെ പരോക്ഷമായും ആരോഗ്യ സെക്രട്ടറി വിശ്വാസ്‌ മേത്തയെ നേരിട്ടും വിമര്‍ശിച്ചുകൊണ്ടുള്ളതാണു മന്ത്രി സുധാകരന്റെ കത്ത്‌.

ബാങ്ക്‌ അറിയാതെയാണു തുക പിന്‍വലിക്കാന്‍ ശ്രമം നടന്നതെന്നും നിക്ഷേപകരുടെ താല്‍പര്യം ഇക്കാര്യത്തില്‍ മാനിച്ചില്ലെന്നും കത്തില്‍ പറയുന്നു. വിശ്വാസ്‌മേത്തയുടെ നടപടി മര്യാദകേടാണെന്നും ആഭ്യന്തര- സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറി നീലാഗംഗാധരനെപ്പോലും അറിയിക്കാതെ നടത്തിയ രഹസ്യ ഉത്തരവ്‌ ഉടനടി പിന്‍വലിക്കണമെന്നാണു മന്ത്രി സുധാകരന്റെ ആവശ്യം.

രസീതു കുറ്റിയുമായെത്തി പണം പിരിക്കുന്ന ലാഘവത്തോടെയാണ്‌ ഈ വിഷയം കൈകാര്യം ചെയ്‌തതെന്നാണു സഹകരണ വകുപ്പിന്റെ പരാതി. മറ്റൊരു വകുപ്പില്‍നിന്നു കോടിക്കണക്കിനു രൂപ കൈയിട്ടുവാരാന്‍ അനുവദിക്കുന്ന ഉത്തരവ്‌ ഇതിനുമുന്‍പ്‌ ഒരു സര്‍ക്കാരിന്റെ കാലത്തും ഇറങ്ങിയിട്ടില്ല. പേരൂര്‍ക്കട സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്ന്‌ ഒരു കോടി, തിരുവനന്തപുരം കോര്‍പറേഷനില്‍നിന്ന്‌ ഒരു കോടി, എന്‍.ആര്‍.എച്ച്‌.എം വക ഒരു കോടി, എം.എല്‍.എ ഫണ്ടില്‍നിന്നു രണ്ടുകോടി, എം.പി ഫണ്ടില്‍നിന്ന്‌ ഒന്നരക്കോടി, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍നിന്നു 2.20 കോടി എന്നീ ക്രമത്തില്‍ തുക ഈടാക്കാനാണു കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുത്തത്‌. വിവാദ തീരുമാനമടങ്ങുന്ന ഫയല്‍ ഔട്ട്‌സൈഡ്‌ അജണ്ടയായിട്ടാണു മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയത്‌.

ഇതിനായി ആരോഗ്യ സെക്രട്ടറി വിശ്വാസ്‌മേത്ത തയാറാക്കിയ കുറിപ്പ്‌ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണു മന്ത്രി സുധാകരന്‍ പോലും അറിയാതെ വിവാദ ഉത്തരവ്‌ പുറത്തിറങ്ങിയത്‌.

വികസന പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടന്നിരുന്നെങ്കില്‍ സഹകരണ വകുപ്പിന്റെ പൂര്‍ണപിന്തുണ നല്‍കുമായിരുന്നുവെന്നു വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്‌തമാക്കി.

സുധാകരന്റെ കത്തിനെത്തുടര്‍ന്നു വിവാദ ഉത്തരവ്‌ പിന്‍വലിക്കാന്‍ ആരോഗ്യസെക്രട്ടറിക്കു ചീഫ്‌ സെക്രട്ടറി നിര്‍ദേശം നല്‍കി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്‌മയുടെ ഒടുവിലത്തെ തെളിവാണിത്‌.

എസ്‌. നാരായണന്‍

പിണറായിക്കു നേരെ ചെരുപ്പേറ്‌; വി.എസിനു സിന്ദാബാദ്‌

പയ്യന്നൂര്‍: നവകേരള മാര്‍ച്ചിന്റെ സ്വീകരണത്തിനിടെ പിണറായി വിജയനു നേരെ ചെരുപ്പേറ്‌. ഇന്നലെ വൈകിട്ട്‌ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ നല്‍കിയ സ്വീകരണത്തിനിടെയാണു വേദിയിലേക്കു പോവുകയായിരുന്ന പിണറായി വിജയനു നേരെ സജീവ സി.പി.എം പ്രവര്‍ത്തകനായ തിരുമേനി അമ്മണം വീട്ടില്‍ ഷാജി എന്ന ഷൈനു (29) ചെരുപ്പെറിഞ്ഞത്‌.

ഇയാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ചവശനാക്കി. പയ്യന്നൂര്‍ എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്തെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്‌ഥിതി ഗുരുതരമാണ്‌. ഷാജി മദ്യപിച്ചിരുന്നുവെന്ന്‌ പോലീസും ആശുപത്രി അധികൃതരും അറിയിച്ചു.

കാസര്‍ഗോഡ്‌ ജില്ലയിലെ തൃക്കരിപ്പൂരിലെ സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ വച്ചു സ്വീകരിച്ചാണു ജാഥയെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ എത്തിച്ചത്‌.

സെന്‍ട്രല്‍ ബസാറില്‍ റെഡ്‌ വളണ്ടിയര്‍മാരുടെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ച ശേഷം പിണറായി വിജയന്‍ വേദിയിലേക്കു നടക്കുന്നതിനിടയിലാണു വി.എസ്‌. അച്യുതാനന്ദനു സിന്ദാബാദ്‌ വിളിച്ചുകൊണ്ടു പിണറായിക്കു നേരേ ഷാജി ചെരുപ്പൂരിയെറിഞ്ഞത്‌. ലക്ഷ്യം തെറ്റിയതിനാല്‍ ചെരുപ്പ്‌ പിണറായിയുടെ ദേഹത്ത്‌ കൊണ്ടില്ല. പോലീസെത്തി ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ എത്തി ബഹളം വച്ചതിനെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ ഷാജിയാണ്‌ സ്വീകരണസ്‌ഥലത്തേക്കു പോകുന്ന വാഹനം അലങ്കരിച്ചത്‌. മദ്യപിച്ച്‌ ജാഥ അലങ്കോലപ്പെടുത്തിയെന്ന കുറ്റത്തിന്‌ ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌.

കുഞ്ഞഹമ്മദിനേപ്പോലുള്ള കുരങ്ങന്മാര്‍ക്ക്‌ മറുപടിയില്ല: വി.എസ്‌.

ന്യൂഡല്‍ഹി: കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെപ്പോലുള്ള കുരങ്ങന്മാരോട്‌ ഞാനെന്തിനു മറുപടി പറയണമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍. 'മുഖ്യമന്ത്രി ആളാകാന്‍ നോക്കേണ്ട' എന്ന ഇടതു ബുദ്ധിജീവി കെ.ഇ.എന്നിന്റെ അഭിപ്രായത്തെക്കുറിച്ച്‌ പത്രലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍ കേസിന്റെ പശ്‌ചാത്തലത്തില്‍ വി.എസിനെ പരോക്ഷമായി ലക്ഷ്യമിട്ട്‌ കുഞ്ഞഹമ്മദ്‌ നടത്തിയ 'മന്ദബുദ്ധി' പ്രയോഗവും വിവാദമായിരുന്നു.

വി.എസ്‌. ഇല്ലാത്തതു പ്രശ്‌നമല്ല: പിണറായി

കാസര്‍ഗോഡ്‌്: നവകേരളയാത്രയില്‍ വി. എസ്‌. അച്യുതാനന്ദന്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതു പ്രശ്‌നമല്ലെന്നു സി.പി.എം. സംസ്‌ഥാനസെക്രട്ടറി പിണറായി വിജയന്‍. യാത്രയില്‍ എവിടെയെങ്കിലും വി.എസ്‌. അച്യുതാനന്ദന്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. നവകേരളയാത്രയുടെ രണ്ടാംദിവസം കാസര്‍ഗോഡ്‌ ഗസ്‌റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. യാത്രയില്‍ വി.എസ്‌. പങ്കെടുക്കില്ല എന്ന വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ പറയേണ്ടതു പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടെന്നു വി എസ്‌. പറഞ്ഞതായിട്ടാണു പത്രങ്ങളില്‍ റിപ്പോര്‍ട്ട്‌ വന്നത്‌.

ഇത്‌ ഞങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്‌. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയും. മാധ്യമങ്ങളോടു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്ര-സംസ്‌ഥാന നേതൃത്വങ്ങള്‍ തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തിലാണു നവകേരളയാത്ര നടത്താന്‍ തീരുമാനിച്ചത്‌. എല്ലാവരും പങ്കാളികളായാണു തീരുമാനമെടുത്തത്‌. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മാര്‍ച്ചിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നവകേരള യാത്രയില്‍ പങ്കെടുത്തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ആളില്ലെന്നു പ്രചരിപ്പിക്കുന്നവര്‍ ഞങ്ങളോട്‌ ഒന്നു പറയണം; എത്രയാളുകളെയാണു കൊണ്ടുവരേണ്ടതെന്ന്‌. ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നോട്ടീസ്‌ അയച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു കോടതിക്കു മുമ്പില്‍ പറയാമെന്നു പിണറായി പറഞ്ഞു.

കേരളത്തില്‍ വായടച്ച വി.എസ്‌. ഡല്‍ഹിയില്‍ വായടപ്പിച്ചു; 'ഇതു കോടതിയോടുള്ള വെല്ലുവിളി'

ന്യൂഡല്‍ഹി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്ത സി.ബി.ഐയുടെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന പോളിറ്റ്‌ ബ്യൂറോ നിലപാട്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ തള്ളി.

ലാവ്‌ലിന്‍ കേസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്യുന്നതു കോടതിയോടുള്ള വെല്ലുവിളിയാണെന്നു വി.എസ്‌. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ മാധ്യമപ്രകോപനങ്ങള്‍ക്കു വഴങ്ങാതെ കാത്തുവച്ച 'ബോംബുകള്‍' പി.ബിയുടെ തട്ടകത്തിലെത്തി വി.എസ്‌. പൊട്ടിക്കുകയായിരുന്നു.

ലാവ്‌ലിന്‍ വിവാദത്തില്‍ തന്റേതു 'സ്വതന്ത്ര നിലപാടാ'ണെന്നും അതു പി.ബി. നിലപാടില്‍നിന്നു വ്യത്യസ്‌തമാണെന്നുമാണ്‌ അദ്ദേഹം സംശയലേശമന്യേ സൂചിപ്പിച്ചത്‌. പിണറായി പ്രതിയാണെന്ന സി.ബി.ഐ. റിപ്പോര്‍ട്ട്‌ പുറത്തുവന്ന ദിവസംതന്നെ ഡല്‍ഹിയിലെത്തി സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ ധരിപ്പിച്ച നിലപാടുകളാണ്‌ ഇപ്പോള്‍ വി.എസ്‌. പരസ്യമാക്കിയത്‌. ധനമന്ത്രി തോമസ്‌ ഐസക്‌, നിയമമന്ത്രി എം. വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണു വി.എസ്‌. നിലപാടു വ്യക്‌തമാക്കിയത്‌ എന്നതും ശ്രദ്ധേയമായി.

ലാവ്‌ലിന്‍ വിഷയത്തില്‍ പത്രലേഖകരുടെ കൂട്ടച്ചോദ്യശരങ്ങള്‍ക്കു നേരേ വി.എസ്‌. തൊടുത്ത മറുപടിശരങ്ങള്‍ എവിടെയൊക്കെ തറയ്‌ക്കുമെന്നതാണ്‌ ഇനി അറിയാനുള്ളത്‌. വി.എസ്‌. പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌ ഇവയാണ്‌:

* ലാവ്‌ലിന്‍ കേസിലെ പ്രോസിക്യൂഷന്‍ ആവശ്യം സംസ്‌ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്യും.

* അഴിമതി പുറത്തു കൊണ്ടുവന്ന സി.ബി.ഐ. റിപ്പോര്‍ട്ട്‌ കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമര്‍പ്പിച്ചതാണ്‌. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ടതു ഡിവിഷന്‍ ബെഞ്ചാണ്‌.

* ഓരോ മൂന്നുമാസവും കേസിന്റെ പുരോഗതി കോടതി അവലോകനം ചെയ്‌തിരുന്നു. നിശ്‌ചയിച്ച സമയപരിധിയിലാണ്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

* അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഹൈക്കോടതിയുടെ മേല്‍നോട്ടമുണ്ടായിരുന്നു. വസ്‌തുത ഇതായിരിക്കേ, അന്വേഷണത്തെ ചോദ്യം ചെയ്യുക എന്നാല്‍ കോടതിയെ വെല്ലുവിളിക്കുക എന്നാണര്‍ത്ഥം.

* ഞാന്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്‌ഞ ചെയ്‌ത ജനപ്രതിനിധിയാണ്‌, മുഖ്യമന്ത്രിയാണ്‌. കോടതി നിര്‍ദേശിച്ച അന്വേഷണത്തെ ഞാന്‍ വിമര്‍ശിച്ചാല്‍ അതു സത്യപ്രതിജ്‌ഞാലംഘനമാകും.

* അന്വേഷണത്തെ വിമര്‍ശിക്കുന്നവര്‍ക്ക്‌ അവരുടേതായ ന്യായങ്ങളുണ്ടാകാം. കോടതിയേയും സി.ബി.ഐയേയും വിമര്‍ശിക്കാന്‍ എനിക്കിപ്പോള്‍ ഉദ്ദേശ്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ജനം തെരഞ്ഞെടുത്ത വി.എസ്‌. അച്യുതാനന്ദന്‍ എന്ന ഞാന്‍, ചെയ്യേണ്ടതുതന്നെയാണു ചെയ്യുന്നത്‌.

* യഥാര്‍ത്ഥ കമ്യൂണിസ്‌റ്റുകാര്‍ ഒരു കാലത്തും അഴിമതിക്കാരായിട്ടില്ല, ആവുകയുമില്ല. ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ എന്റെ എല്ലാ അഭിപ്രായവും ഇപ്പോള്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നില്ല. കോടതിയുടെ അന്തിമവിധിക്കു ശേഷം കൂടുതല്‍ പ്രതികരിക്കും.

ലാവ്‌ലിന്‍ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന പി.ബിയുടെ നിലപാടിനെക്കുറിച്ചു പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ നിന്നുതന്നെ വിശദീകരണം തേടണമെന്നു വി.എസ്‌. പറഞ്ഞു. പി.ബിയുടെ ഈ നിലപാട്‌ ആവര്‍ത്തിക്കുന്ന കേരളത്തിലെ മന്ത്രിമാരും സത്യപ്രതിജ്‌ഞ ലംഘിക്കുകയല്ലേ എന്നു ചോദിച്ചപ്പോള്‍ അത്‌ അവരോടുതന്നെ ചോദിക്കാനായിരുന്നു വി.എസിന്റെ മറുപടി. പിണറായി വിജയന്‍ നയിക്കുന്ന 'നവകേരളമാര്‍ച്ചി'ല്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുടെ തുടര്‍ച്ചയായാണു വി.എസ്‌. ഭരണഘടന, സത്യപ്രതിജ്‌ഞ തുടങ്ങിയ കാര്യങ്ങളില്‍ വാചാലനായത്‌.

പിണറായിക്കു വിജിലന്‍സ്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തിട്ടില്ല: ചെന്നിത്തല

കോഴിക്കോട്‌: ലാവ്‌ലിന്‍ കേസന്വേഷണം നടത്തിയ വിജിലന്‍സ്‌ പിണറായി വിജയനു 'ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌' കൊടുത്തിട്ടില്ലെന്നു കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല.

എട്ട്‌ ഉദ്യോഗസ്‌ഥരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനാകുമെന്നാണു വിജിലന്‍സ്‌ അന്നു പറഞ്ഞതെന്ന്‌ അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഹാജരാകാന്‍ പിണറായി വിജയന്‌ മാര്‍ച്ച്‌ രണ്ടുവരെ സമയം അനുവദിച്ചു

തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ഫെബ്രുവരി നാലിന്‌ ഹാജരാകാന്‍ കോടതിയില്‍ നിന്നുമയച്ച നോട്ടീസ്‌ കൈപ്പറ്റിയെങ്കിലും നവകേരള യാത്രയുടെ തിരക്കുകാരണം സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ഹാജരാകാന്‍ മറ്റൊരുദിവസം അനുവാദം ചോദിച്ചുകൊണ്ട്‌ അദ്ദേഹത്തിനുവേണ്ടി അഭിഭാഷകന്‍ അപേക്ഷയും മെമോ ഓഫ്‌ അപ്പിയറന്‍സും ഫയല്‍ ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും കിളിരൂര്‍ പീഡന കേസിനെ സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, പ്രൈവറ്റ്‌ സെക്രട്ടറി എസ്‌.രാജേന്ദ്രന്‍, രണ്ടു മന്ത്രിപുത്രന്മാര്‍ എന്നിവരെ പ്രതിചേര്‍ത്ത്‌ അഭിഭാഷകനായ നെയ്യാറ്റിന്‍കര പി.നാഗരാജ്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഫിലിപ്പ്‌ തോമസ്‌ മുമ്പാകെ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തിരുന്നു.

കോടതിയില്‍ ഹാജരാകാന്‍ പിണറായി വിജയന്‌ മാര്‍ച്ച്‌ രണ്ടുവരെ സമയം അനുവദിച്ചു

തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ഫെബ്രുവരി നാലിന്‌ ഹാജരാകാന്‍ കോടതിയില്‍ നിന്നുമയച്ച നോട്ടീസ്‌ കൈപ്പറ്റിയെങ്കിലും നവകേരള യാത്രയുടെ തിരക്കുകാരണം സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ഹാജരാകാന്‍ മറ്റൊരുദിവസം അനുവാദം ചോദിച്ചുകൊണ്ട്‌ അദ്ദേഹത്തിനുവേണ്ടി അഭിഭാഷകന്‍ അപേക്ഷയും മെമോ ഓഫ്‌ അപ്പിയറന്‍സും ഫയല്‍ ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും കിളിരൂര്‍ പീഡന കേസിനെ സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, പ്രൈവറ്റ്‌ സെക്രട്ടറി എസ്‌.രാജേന്ദ്രന്‍, രണ്ടു മന്ത്രിപുത്രന്മാര്‍ എന്നിവരെ പ്രതിചേര്‍ത്ത്‌ അഭിഭാഷകനായ നെയ്യാറ്റിന്‍കര പി.നാഗരാജ്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഫിലിപ്പ്‌ തോമസ്‌ മുമ്പാകെ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തിരുന്നു.

പിണറായി സി.പി.എം. എന്ന കമ്പനിയുടെ എം.ഡി: എം.ആര്‍ മുരളി

അമ്പലപ്പുഴ: സി.പി.എം. എന്ന കമ്പനിയുടെ എം.ഡിയായാണ്‌ പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ സി.പി.എം. വിമത നേതാവ്‌ എം.ആര്‍ മുരളി. അമ്പലപ്പുഴയില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം. വിമതന്‍ ധ്യാനസുതന്‌ പൗരസമിതി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിയെ പറഞ്ഞാല്‍ കൈവെട്ടുമെന്നു പറയുന്ന മന്ത്രി പിണറായി വിജയന്റെ ഗുണ്ടയാണ്‌്. പിണറായിയുടെ വീട്ടുമുറ്റത്ത്‌ കെട്ടിയിരിക്കുന്ന മൃഗത്തേപ്പോലെ കുരയ്‌ക്കുകയാണ്‌ ഈ മന്ത്രി.

ഇ.എം.എസ്‌, എ.കെ.ജി തുടങ്ങിയ നേതാക്കള്‍ക്കുപകരം സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ്‌ അബൂബക്കര്‍ തുടങ്ങിയവരെയാണ്‌ പുതിയ തലമുറയെ പാര്‍ട്ടി പരിചയപ്പെടുത്തുന്നത്‌. ഈ മാഫിയകള്‍ മിസ്‌ഡ് കോള്‍ അടിച്ചുകഴിഞ്ഞാല്‍ ഇപ്പോഴത്തെ ഉന്നതനേതാക്കന്മാര്‍ ഇവരെ തിരിച്ചുവിളിക്കുന്ന അവസ്‌ഥയാണുള്ളത്‌. വി.എസിനെ ആക്ഷേപിച്ച ഊശാന്‍ താടിക്കാരായ ബുദ്ധിജീവികള്‍ തങ്ങള്‍ക്ക്‌ പുതിയ ഇരിപ്പിടങ്ങള്‍ തന്നവരോട്‌ നന്ദിയും പുതിയ ഇരിപ്പിടങ്ങള്‍ കിട്ടാനുള്ള മണിയടിയുമാണ്‌ നടത്തുന്നത്‌.

വി.എസ്‌ അനുഭവിച്ച ത്യാഗത്തെക്കുറിച്ചോര്‍ത്താല്‍ ഏഴു ദിവസം മുകുന്ദനും കെ.ഇ.എന്‍ അതിനേക്കാള്‍ കൂടുതല്‍ ദിവസവും പനിച്ചുകിടക്കും. എം.ആര്‍ മുരളി പറഞ്ഞു. എ.എ അഷറഫ്‌ അദ്ധ്യക്ഷത വഹിച്ചു. മുരളി ജില്ലയിലെ ചില പ്രമുഖ വി.എസ്‌ പക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതായും സൂചനയുണ്ട്‌.

Monday, February 2, 2009

ലാവ്‌ലിന്‍ കേസ്‌: പിണറായി ഉള്‍പ്പെടെ 3 പ്രതികള്‍ക്ക്‌ ഹൈക്കോടതി നോട്ടീസ്‌‍‍‍‍‍

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെ മൂന്നു പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ പ്രതികളുടെ ഭാഗം കൂടി വ്യക്‌തമാക്കാണ്‌ നോട്ടീസ്‌. പ്രത്യേക ദൂതന്‍ വഴിയാവും നോട്ടീസ്‌ അയയ്‌ക്കുക. കേസില്‍ ഒന്നാം പ്രതി മോഹനചന്ദ്രന്‍, 10-ാം പ്രതി ഫ്രാന്‍സീസ്‌ എന്നിവരാണ്‌ മറ്റു രണ്ടു പ്രതികള്‍. കേസ് ഈ മാസം ഒന്‍പതിലേക്ക് മാറ്റി.കേസില്‍ പ്രൊസിക്യുഷന്‍ അനുമതി ​േ​വണമോ വേണ്ടയോ എന്നതാണ് പരിഗണിക്കുന്നത്. അനുമതി വേണ്ടെങ്കില്‍ സി.ബി.ഐക്ക് കുറ്റപത്രം സമര്‍പ്പിക്കാം മൂന്നു പ്രതികളെയും പ്രൊസിക്യൂട്ട്‌ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന്‌ വ്യക്‌തമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയയ്‌ക്കുന്നത്‌. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ്സ് ജനറലിന്റെ അഭിപ്രായം കോടതി ആരാഞ്ഞില്ല.