വി.എസ്. വിചാരിച്ചാല്‍ മരണം വരെയും അദ്ദേഹം തന്നെയാണു കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന് ആര്‍ക്കാണ് അറിയാത്തത്? അതിന് എം.എല്‍.എ. ആകേണ്ട കാര്യംപോലുമില്ല. മലയാളി സമൂഹം അദ്ദേഹത്തെ ആ നിലയില്‍ കൊണ്ടെത്തിച്ചുകഴിഞ്ഞു.
അങ്ങനെ ഒരുപാടുപേരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ടു ഭൂമിദാനക്കേസും ചീറ്റിപ്പോയി. പത്രങ്ങള്‍ ഈ കേസിനെച്ചൊല്ലി വിവാദങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന സമയത്തൊക്കെ വി.എസ്. അച്യുതാനന്ദന്‍ കുലുങ്ങാതെ നിന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കും മനസിലായി. കീശയ്‌ക്കകത്തു കനമില്ലാത്തവന്‍ എന്തിനാണു പോക്കറ്റടിക്കാരെ ഭയപ്പെടുന്നത്?
ഈ കേസുമായി ബന്ധപ്പെട്ടു പത്രങ്ങള്‍ എഴുതിവച്ച കാര്യങ്ങള്‍ വായിച്ചാല്‍ തലതല്ലി ചിരിച്ചുപോകും. വി.എസ്. രാജിവയ്‌ക്കും. വി.എസ്. ബാധയില്‍നിന്നു പിണറായി രക്ഷപ്പെടും. അതോടെ നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് സി.പി.എം. അധികാരം പിടിക്കും. ഒന്നും സംഭവിക്കാന്‍ പോണില്ല. വി.എസ്. രാജിവയ്‌ക്കാതിരിക്കുന്നതാണു ഭരണത്തിനു സുരക്ഷിതം എന്നിരിക്കേ എന്തിനാണ് യു.ഡി.എഫ്. സര്‍ക്കാര്‍ വി.എസിനെ വേട്ടയാടുന്നതെന്നു യുക്‌തിയുള്ള ആളുകളൊക്കെ ചോദിക്കും. അഴിമതിക്കാരായ രാഷ്‌ട്രീയനേതാക്കളെ പെറുക്കിക്കൂട്ടി മാഫിയകള്‍ പുതിയ സമവാക്യങ്ങള്‍ രചിക്കുമ്പോള്‍ എല്ലാ യുക്‌തികള്‍ക്കും അപ്പുറത്തേക്കു കാര്യങ്ങള്‍ നീങ്ങും.
കേരളം കണ്ട ഏറ്റവും ബുദ്ധിശാലിയായ രാഷ്‌ട്രീയനേതാക്കളില്‍ ഒരാളാണു വി.എസ്. കോടതിവിധി വന്നയുടനെ വി.എസ്. നടത്തിയ പ്രസ്‌താവന അദ്ദേഹത്തിന്റെ ബുദ്ധിയുടെ കൂര്‍മത ബോധ്യപ്പെടും. തന്നെ പ്രതിപക്ഷനേതാവുസ്‌ഥാനത്തുനിന്നു തെറിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തുന്നുവെന്നാണു വി.എസ്. നടത്തിയ നിരീക്ഷണം. വി.എസിന്റേത് ഒരു മണ്ടന്‍ പ്രസ്‌താവനയായാണു പ്രത്യക്ഷത്തില്‍ തോന്നുക. വി.എസിനെ പ്രതിപക്ഷനേതാവുസ്‌ഥാനത്തുനിന്നു മാറ്റിയിട്ട് ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും എന്തു കിട്ടാനാണ്? വി.എസിന്റെ പ്രസ്‌താവനയ്‌ക്കു മറുപടിയായി പിണറായിയുടെ പ്രസ്‌താവനയും വന്നു.
പൊതിച്ച ഇളനീരിന്റെ ഏതു കണ്ണില്‍ കുത്തിയാലാണു വെള്ളം പുറത്തേക്കു ചീറ്റുകയെന്നു വി.എസിനു നന്നായറിയാം. വി.എസ്. ആഗ്രഹിച്ച ഇടത്തുനിന്നുതന്നെ പ്രതികരണം വന്നു. തന്നെ പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തുനിന്നു മാറ്റേണ്ടത് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലെന്നു വി.എസിനെ ആരെങ്കിലും പഠിപ്പിക്കണോ? ബുദ്ധിശാലിയായ ഒരു രാഷ്‌ട്രീയനേതാവ് ഒരു പ്രസ്‌താവന നടത്തിയാല്‍ അതില്‍ ഒരുപാടു ഗുട്ടന്‍സുകള്‍ കാണും. ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടി എന്നൊക്കെ വി.എസ്. പറയുമ്പോള്‍ ആ പേരുകളെ അങ്ങനെതന്നെ വായിക്കരുത്. മറിച്ചിട്ടു വായിക്കണം. സി.പി. എമ്മിലെതന്നെ ചില പേരുകളായി അതു മാറും. ആ പേരുകളെക്കുറിച്ച് അന്വേഷിക്കാനാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം മീഡിയാക്കാരോടു പറഞ്ഞത്. തന്റെ തകര്‍ച്ച സ്വപ്‌നം കാണുന്നവരെ വീണ്ടും വീണ്ടും അദ്ദേഹം നിരാശപ്പെടുത്തുകയാണ്. ഇനി പ്രതിപക്ഷ നേതാവിന്റെ സ്‌ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയിട്ടും കാര്യമില്ല. വി.എസ്. വിചാരിച്ചാല്‍ മരണം വരെയും അദ്ദേഹം തന്നെയാണു കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന് ആര്‍ക്കാണ് അറിയാത്തത്? അതിന് എം.എല്‍.എ. ആകേണ്ട കാര്യംപോലുമില്ല. മലയാളി സമൂഹം അദ്ദേഹത്തെ ആ നിലയില്‍ കൊണ്ടെത്തിച്ചുകഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും പ്രതിപക്ഷ നേതാവും അദ്ദേഹം തന്നെയായിരുന്നു. വി.എസിനെ ആര്‍ക്കാണു പേടി എന്നതു കാലം നമുക്കു പറഞ്ഞുതന്നുകൊണ്ടേയിരിക്കുന്നു.
ഏതു സമരമുഖത്തും വി.എസ്. കാലുകുത്തുമ്പോള്‍ ആ സമരത്തിന്റെ ഗതിമാറുന്നതു കാണാം. നഴ്‌സുമാരുടെ സമരം തന്നെ ഉദാഹരണം. ഒരു സംസ്‌ഥാനത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സാധ്യമാവാത്തതു വി.എസിനു സാധ്യമായതു നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇവയെല്ലാം അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഇതിലൊരു പങ്കുമില്ല. പാര്‍ട്ടിയും വി.എസും. രണ്ടു വഴിക്കാണ് ഇപ്പോഴും. പിണറായിയുടെ ഭാര്യ കപ്പ പുഴുങ്ങി വി.എസിനു കൊടുത്തിട്ടോ വി.എസിന്റെ ഭാര്യ ചക്ക പുഴുങ്ങി തിരിച്ചു പിണറായിക്കു കൊടുത്തിട്ടോ ഒന്നും പരിഹരിക്കാവുന്നതല്ല പ്രത്യയശാസ്‌ത്രത്തിന്റെ പ്രശ്‌നം. മണ്ണിന്റേയും അടുപ്പിന്റേയും ഒന്നും രാഷ്‌ട്രീയം ഇനി സി.പി.എമ്മിനു മനസിലാവില്ല. ചന്ദ്രശേഖരനെപ്പോലെയുള്ളവരെ കൊന്നുകളഞ്ഞ് അവരുടെ വീടുകളിലെ അടുപ്പുകളിലേക്കു വെള്ളം കോരിയൊഴിച്ച് തെരുവില്‍ അടുപ്പു കത്തിക്കുന്നതിന്റെ പരിഹാസ്യതയെക്കുറിച്ച് കെ.കെ. രമ പറഞ്ഞതു പ്രസക്‌തമാണ്. വിറകടുപ്പ് ഒരു രാഷ്‌ട്രീയം തന്നെയാണ്. ദരിദ്ര ജനലക്ഷങ്ങളുടെ സമരാഗ്നി പടരുന്ന ഇടം. ആ ദരിദ്രരെ സി.പി.എമ്മും കോണ്‍ഗ്രസുമൊക്കെ എന്നേ ഉപക്ഷിച്ചതാണ്. കോടിയേരിയും ബേബിയും എളമരം കരീമുമൊക്കെ വിറകടുപ്പിനൊപ്പമാണ് എന്നു പറയുന്നതിനേക്കാള്‍ വലിയൊരു തമാശ വേറെയില്ല. ചില സി.പി.എം. നേതാക്കള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ദാരിദ്ര്യം നിറഞ്ഞ ഭൂതകാലത്തെ ഓര്‍ക്കാനെങ്കിലും അടുപ്പൂട്ടി സമരം സഹായകമായല്ലോ. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സമയത്ത് അവിടെയൊരു ചെങ്കൊടി നാട്ടിയിരുന്നുവെങ്കില്‍ ഇത്തരമൊരു സമരത്തിനു ചെലവു ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് ആരോ പറയുന്നതു കേട്ടു. ത്യാഗോജ്വലമായ സ്വന്തം സമരചരിത്രത്തെ ആ പാര്‍ട്ടി തന്നെ പരിഹസിക്കുന്നതിന്റെ ദയനീയ ചിത്രമാണു നാം കണ്ടത്. സി.പി.ഐ.ക്ക് അല്‍പമെങ്കിലും ബുദ്ധി ശേഷിക്കുന്നതുകൊണ്ടാണ് അവര്‍ ആ സമരത്തെ കളിയാക്കിയത്. രാഷ്‌ട്രീയം ഇല്ലാതാവുമ്പോള്‍ ഏതു സമരവും ആഭാസമായി മാറുകയേ ഉള്ളൂ.
നമ്മുടെ മാധ്യമങ്ങള്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കുനേരെ പുകമറ തീര്‍ക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭൂമിദാനക്കേസ്. യഥാര്‍ഥത്തില്‍ ഇതിനു പിന്നില്‍ ഒരു അഴിമതിയുമില്ല. ചാക്ക് രാധാകൃഷ്‌ണന്റേയും മലബാര്‍ സിമന്റ്‌സിന്റേയും പേരില്‍ ഭയാനകമായ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണു വി.എസുമായി ബന്ധപ്പെട്ട ഭൂമിദാനക്കേസിന്റെ വികലമായ വാര്‍ത്തകള്‍ വരുന്നത്. ചാക്ക് രാധാകൃഷ്‌ണന്‍ ഇടനിലക്കാരനായ അഴിമതികളെക്കുറിച്ചു പിണറായി വിജയന്‍ ഒന്നും പറഞ്ഞുകേട്ടില്ലല്ലോ. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചുകണ്ടില്ലല്ലോ. അതിന്റെ പൊരുളറിയാന്‍ അല്‍പം ബുദ്ധിയുള്ള ഒരു മനുഷ്യനും അടുപ്പിനരികില്‍ ചെന്നിരുന്ന് ഊതിനോക്കേണ്ട കാര്യമില്ല. ചാക്ക് രാധാകൃഷ്‌ണന്റെ പര്യായപദങ്ങള്‍ ഏതൊക്കെയാണെന്നു നാട്ടുകാര്‍ക്കും അറിയാം.
കാസര്‍ഗോട്ടെ ഭൂമിദാനക്കേസ് ഒരു സര്‍ക്കാരിന്റെ നയപരമായ തീരുമാനവുമായി മാത്രം ബന്ധപ്പെട്ടതാണ്. പട്ടാളക്കാരനു ഭൂമി നല്‍കുകയെന്നതു വി.എസ്. കണ്ടുപിടിച്ച കാര്യമല്ല. നൂറുകണക്കിനു പട്ടാളക്കാര്‍ക്ക് ഈവിധം ഭൂമി നല്‍കിയിട്ടുണ്ട്. മുപ്പതുവര്‍ഷം മുമ്പ് മുമ്പില്‍ വെച്ചുകൊടുത്ത ഭൂമി സോമന്‍ എന്ന പട്ടാളക്കാരന്‍ അന്നു പട്ടയത്തുകയടച്ചു സ്വീകരിച്ചില്ല. പട്ടയത്തുകയായ ചില്ലിക്കാശ് അടയ്‌ക്കാന്‍ പോലും പാകമില്ലാതെ പട്ടയം കൊടുത്ത കാലത്ത് അതു സ്വീകരിക്കാതെ ഇപ്പോഴും പട്ടയമില്ലാത്ത ഭൂമിയില്‍ വീടുവച്ചു പാര്‍ക്കുന്ന ദരിദ്രര്‍ കേരളത്തിലുണ്ട്. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി തനിക്ക് അവകാശപ്പെട്ട ഭൂമി ഇപ്പോള്‍ സോമന് ഏറ്റെടുക്കാന്‍ അര്‍ഹതയുണ്ടോ എന്നതാണു ചോദ്യം. ഉണ്ട് എന്ന് വി.എസ്. സര്‍ക്കാരിനു തോന്നി. ഇല്ല എന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു തോന്നുന്നെങ്കില്‍ ആ ഭൂമി തിരിച്ചെടുത്തേക്കുക. ഇത്രയേയുള്ളൂ കാര്യം. സോമന്‍ വി.എസിന്റെ ബന്ധുവായതാണോ പ്രശ്‌നം? വി.എസിന്റെ ബന്ധുവാകുന്നത് ഒരു കുറ്റമാണോ? അതിന്റെ പേരില്‍ ഒരു ഇന്ത്യന്‍ പൗരന് അയാള്‍ക്ക് അര്‍ഹതപ്പെട്ടതു നിഷേധിക്കാന്‍ പാടുണ്ടോ? സോമന്‍ തന്റെ ബന്ധുവാണെന്നു വി.എസ്. മൂടിവെച്ചതാണ് മറ്റൊരു ആരോപണം. യഥാര്‍ഥത്തില്‍ അത് അഭിനന്ദനം അര്‍ഹിക്കുന്ന നടപടിയാണ്. തന്റെ ബന്ധു എന്ന പേരില്‍ സോമന് ഒരു ആനുകൂല്യവും നല്‍കേണ്ടെന്നും യഥാര്‍ഥത്തില്‍ അയാള്‍ അര്‍ഹിക്കുന്നെങ്കില്‍ മാത്രം നല്‍കുകയെന്നുമുള്ള ഉന്നതമായ െനെതിക ബോധത്തിന്റെ ഭാഗമാണത്.
സ്വന്തം കുടുംബക്കാരെ പഴ്‌സണല്‍ സ്‌റ്റാഫില്‍ നിയമിച്ച് അവര്‍ക്കു പെന്‍ഷന്‍ വാങ്ങിച്ചുകൊടുക്കുന്ന മന്ത്രിമാരുടെ കാലത്താണു നമ്മള്‍ ജീവിക്കുന്നത്. എയ്‌ഡ്‌സ് രോഗി ജലദോഷം ബാധിച്ചവനുനേരേ വിരല്‍ ചൂണ്ടി സംസാരിക്കുന്നതുപോലെയാണു ഭൂമിദാനക്കേസില്‍ വി.എസിനെ ആക്രമിക്കുന്നത്.
വി.എസ്. അച്യുതാനന്ദനെ വേട്ടയാടി എന്തിനാണ് യു.ഡി.എഫ്. മന്ത്രിമാര്‍ പൊതുസമൂഹത്തിന്റെ വെറുപ്പ് ഏറ്റുവാങ്ങുന്നത്? അതിനേക്കാള്‍ നല്ലത് ചന്ദ്രശേഖരന്‍ വധത്തിലെ മേല്‍പ്പോട്ടുള്ള പ്രതികളെ കണ്ടെത്തി ജനങ്ങളുടെ കയ്യടി വാങ്ങുന്നതല്ലേ?

No comments:
Post a Comment