Wednesday, February 4, 2009

പിണറായി സി.പി.എം. എന്ന കമ്പനിയുടെ എം.ഡി: എം.ആര്‍ മുരളി

അമ്പലപ്പുഴ: സി.പി.എം. എന്ന കമ്പനിയുടെ എം.ഡിയായാണ്‌ പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ സി.പി.എം. വിമത നേതാവ്‌ എം.ആര്‍ മുരളി. അമ്പലപ്പുഴയില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം. വിമതന്‍ ധ്യാനസുതന്‌ പൗരസമിതി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിയെ പറഞ്ഞാല്‍ കൈവെട്ടുമെന്നു പറയുന്ന മന്ത്രി പിണറായി വിജയന്റെ ഗുണ്ടയാണ്‌്. പിണറായിയുടെ വീട്ടുമുറ്റത്ത്‌ കെട്ടിയിരിക്കുന്ന മൃഗത്തേപ്പോലെ കുരയ്‌ക്കുകയാണ്‌ ഈ മന്ത്രി.

ഇ.എം.എസ്‌, എ.കെ.ജി തുടങ്ങിയ നേതാക്കള്‍ക്കുപകരം സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ്‌ അബൂബക്കര്‍ തുടങ്ങിയവരെയാണ്‌ പുതിയ തലമുറയെ പാര്‍ട്ടി പരിചയപ്പെടുത്തുന്നത്‌. ഈ മാഫിയകള്‍ മിസ്‌ഡ് കോള്‍ അടിച്ചുകഴിഞ്ഞാല്‍ ഇപ്പോഴത്തെ ഉന്നതനേതാക്കന്മാര്‍ ഇവരെ തിരിച്ചുവിളിക്കുന്ന അവസ്‌ഥയാണുള്ളത്‌. വി.എസിനെ ആക്ഷേപിച്ച ഊശാന്‍ താടിക്കാരായ ബുദ്ധിജീവികള്‍ തങ്ങള്‍ക്ക്‌ പുതിയ ഇരിപ്പിടങ്ങള്‍ തന്നവരോട്‌ നന്ദിയും പുതിയ ഇരിപ്പിടങ്ങള്‍ കിട്ടാനുള്ള മണിയടിയുമാണ്‌ നടത്തുന്നത്‌.

വി.എസ്‌ അനുഭവിച്ച ത്യാഗത്തെക്കുറിച്ചോര്‍ത്താല്‍ ഏഴു ദിവസം മുകുന്ദനും കെ.ഇ.എന്‍ അതിനേക്കാള്‍ കൂടുതല്‍ ദിവസവും പനിച്ചുകിടക്കും. എം.ആര്‍ മുരളി പറഞ്ഞു. എ.എ അഷറഫ്‌ അദ്ധ്യക്ഷത വഹിച്ചു. മുരളി ജില്ലയിലെ ചില പ്രമുഖ വി.എസ്‌ പക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതായും സൂചനയുണ്ട്‌.

No comments: