Wednesday, February 4, 2009

പിണറായിക്കു നേരെ ചെരുപ്പേറ്‌; വി.എസിനു സിന്ദാബാദ്‌

പയ്യന്നൂര്‍: നവകേരള മാര്‍ച്ചിന്റെ സ്വീകരണത്തിനിടെ പിണറായി വിജയനു നേരെ ചെരുപ്പേറ്‌. ഇന്നലെ വൈകിട്ട്‌ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ നല്‍കിയ സ്വീകരണത്തിനിടെയാണു വേദിയിലേക്കു പോവുകയായിരുന്ന പിണറായി വിജയനു നേരെ സജീവ സി.പി.എം പ്രവര്‍ത്തകനായ തിരുമേനി അമ്മണം വീട്ടില്‍ ഷാജി എന്ന ഷൈനു (29) ചെരുപ്പെറിഞ്ഞത്‌.

ഇയാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ചവശനാക്കി. പയ്യന്നൂര്‍ എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്തെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്‌ഥിതി ഗുരുതരമാണ്‌. ഷാജി മദ്യപിച്ചിരുന്നുവെന്ന്‌ പോലീസും ആശുപത്രി അധികൃതരും അറിയിച്ചു.

കാസര്‍ഗോഡ്‌ ജില്ലയിലെ തൃക്കരിപ്പൂരിലെ സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ വച്ചു സ്വീകരിച്ചാണു ജാഥയെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ എത്തിച്ചത്‌.

സെന്‍ട്രല്‍ ബസാറില്‍ റെഡ്‌ വളണ്ടിയര്‍മാരുടെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ച ശേഷം പിണറായി വിജയന്‍ വേദിയിലേക്കു നടക്കുന്നതിനിടയിലാണു വി.എസ്‌. അച്യുതാനന്ദനു സിന്ദാബാദ്‌ വിളിച്ചുകൊണ്ടു പിണറായിക്കു നേരേ ഷാജി ചെരുപ്പൂരിയെറിഞ്ഞത്‌. ലക്ഷ്യം തെറ്റിയതിനാല്‍ ചെരുപ്പ്‌ പിണറായിയുടെ ദേഹത്ത്‌ കൊണ്ടില്ല. പോലീസെത്തി ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ എത്തി ബഹളം വച്ചതിനെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ ഷാജിയാണ്‌ സ്വീകരണസ്‌ഥലത്തേക്കു പോകുന്ന വാഹനം അലങ്കരിച്ചത്‌. മദ്യപിച്ച്‌ ജാഥ അലങ്കോലപ്പെടുത്തിയെന്ന കുറ്റത്തിന്‌ ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌.

No comments: